വിജയ് നയിക്കുന്ന ടിവികെ സർക്കാർ തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി. 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമേ എഐഎഡിഎംകെയിലെ വിമതവിഭാഗത്തിന്റെ പിന്തുണയും സർക്കാരിന് ലഭിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികളും സർക്കാരിനെ പിന്തുണച്ചു. എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ കാമരാജും അനുകൂല നിലപാട് സ്വീകരിച്ചു.
വിശ്വാസവോട്ടെടുപ്പിന് മുൻപായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പിനിടെ എഐഎഡിഎംകെയിൽ ഭിന്നതയും പ്രകടമായി. എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സർക്കാരിന് അനുകൂലമായി നിന്നപ്പോൾ, എടപ്പാടി പളനിസ്വാമി ഇതിനെ എതിർത്തു. മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകി എംഎൽഎമാരെ സ്വാധീനിക്കുകയാണെന്ന് പളനിസ്വാമി ആരോപിച്ചു.

