സിഡ്‌നി: ആൽബനീസി സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റ് ഓസ്‌ട്രേലിയൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്ന വൻ ബാധ്യതയാണെന്ന് വൺ നേഷൻ പാർട്ടി. “ലേബർ ഫെയിലർ ഫയൽസ് #20” എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ലംഘിച്ചും നികുതി ഭാരം വർധിപ്പിച്ചും ജനങ്ങളെ സർക്കാർ വഞ്ചിച്ചുവെന്ന് വൺ നേഷൻ ആരോപിച്ചു.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിലാദ്യമായി മൊത്തം കടം (Gross Debt) ഈ സാമ്പത്തിക വർഷം 982 ബില്യൺ ഡോളറിൽ എത്തുകയാണ്. ഏകദേശം ഒരു ട്രില്യൺ ഡോളറോളം വരുന്ന ഈ കടം വരും തലമുറകളുടെ മേൽ കെട്ടിവെക്കുന്ന വലിയൊരു ബാധ്യതയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വരും വർഷങ്ങളിൽ ഇത് ഇനിയും ഉയരുമെന്നാണ് കണക്കുകൾ. നെഗറ്റീവ് ഗിയറിംഗും നികുതി മാറ്റങ്ങളും: നഗ്നമായ ലംഘനം നെഗറ്റീവ് ഗിയറിംഗിലോ (Negative Gearing) ക്യാപിറ്റൽ ഗെയിൻസ് ടാക്സിലോ (CGT) മാറ്റം വരുത്തില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രധാനമന്ത്രി ആൽബനീസി ലംഘിച്ചിരിക്കുന്നു. 2027 ജൂലൈ 1 മുതൽ നിലവിലുള്ള വസ്തുക്ക ൾക്കൊഴികെ നെഗറ്റീവ് ഗിയറിംഗ് ആനുകൂല്യം നിർത്തലാക്കുന്നത് വാടക വർധനവിനും ഭവന വിപണിയിലെ പ്രതിസന്ധിക്കും കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
മരുന്നുകളുടെ വില മരവിപ്പിച്ചത് ആശ്വാസമാണെങ്കിലും, ഹോം കെയർ പാക്കേജുകൾക്ക് ഇനി കൂടുതൽ പണം നൽകേണ്ടി വരും. പ്രൈവറ്റ് ഹെൽത്ത് റിബേറ്റിലുണ്ടാകുന്ന കുറവ് പ്രായമായ ദമ്പതികൾക്ക് വർഷം 1,614 ഡോളറിലധികം അധിക ബാധ്യതയുണ്ടാക്കും.നിലവിലുള്ള നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും, മരണാനന്തരം മക്കൾക്ക് കൈമാറുന്ന സ്വത്തുക്കൾക്കും സൂപ്പർ ആന്യുക്കേഷനും (Superannuation) മേൽ ‘മറഞ്ഞിരിക്കുന്ന മരണം നികുതി’ (Death Duty) ഈടാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി വൺ നേഷൻ ആരോപിക്കുന്നു.
വീട് വാങ്ങാൻ സഹായിക്കുന്ന ‘ഹെൽപ് ടു ബൈ’ (Help to Buy) പദ്ധതി വെറും ലോട്ടറി പോലെയാണെന്ന് റിപ്പോർട്ട് പരിഹസിക്കുന്നു. 10,000 പേർക്ക് മാത്രം നൽകുന്ന ഈ പദ്ധതിയിലൂടെ വീടിന്റെ ലാഭത്തിന്റെ 40% സർക്കാർ കൊണ്ടുപോകും. കൂടാതെ ട്രസ്റ്റ് ടാക്സ് വർധനവ് ചെറുകിട ബിസിനസുകാരെ സാരമായി ബാധിക്കും. ഹെക്സ് (HECS) കടം കുറച്ചത് നല്ല കാര്യമാണെങ്കിലും, രാജ്യം വരുത്തിവെക്കുന്ന ട്രില്യൺ ഡോളർ കടം വീട്ടേണ്ടി വരുന്നത് ഇവരുടെ നികുതി പണത്തിൽ നിന്നായിരിക്കും.
നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്കീമിൽ (NDIS) കഴിഞ്ഞ വർഷം മാത്രം 3.6 ബില്യൺ ഡോളറിന്റെ തട്ടിപ്പ് നടന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കുറ്റവാളികളും വ്യാജ സേവനദാതാക്കളും ചേർന്ന് തുക തട്ടിയെടുക്കുമ്പോൾ സർക്കാർ നോക്കിനിൽക്കുകയാണെന്നും വിമർശനമുണ്ട്. ഭവന പ്രതിസന്ധി പരിഹ രിക്കാൻ 1,65,000 വീടുകൾ നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകുന്നുണ്ടെങ്കിലും, നിലവിൽ തന്നെ 2,00,000 വീടുകളുടെ കുറവുള്ള രാജ്യത്ത് ഇത് അപര്യാപ്തമാണെന്ന് വൺ നേഷൻ ചൂണ്ടിക്കാട്ടി.
പരസ്യം ചെയ്തത് പോലെ 1,000 ഡോളറല്ല മറിച്ച് ശരാശരി ഓസ്‌ട്രേലിയക്കാരന് ലഭിക്കുന്നത് വെറും 205 ഡോളർ മാത്രമാണെന്ന് റിപ്പോർട്ട് വിശകലനം ചെയ്യുന്നു. ഇതൊരു ‘ട്രാപ്പ്’ ആണെന്നും യഥാർത്ഥ ചെലവുകൾ ക്ലെയിം ചെയ്യുന്നവർക്ക് ഇതിലൂടെ വലിയ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ചുരുക്കത്തിൽ, രാജ്യത്തെ പടുത്തുയർത്തിയ മുതിർന്നവർക്കും സ്വപ്നങ്ങൾ കാണുന്ന യുവാക്കൾക്കും ഒരുപോലെ നിരാശ നൽകുന്നതാണ് ഈ ലേബർ ബജറ്റെന്ന് വൺ നേഷൻ ആരോപിക്കുന്നു.

