തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവും മുൻ സ്പീക്കറുമായിരുന്ന അന്തരിച്ച ജി. കാർത്തികേയന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടായിരുന്നു കാർത്തികേയന്റെ സ്മരണകൾ ഉറങ്ങുന്ന വസതിയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം. ജി. കാർത്തികേയന്റെ പത്നിയും പ്രമുഖ അധ്യാപികയുമായ പ്രൊഫ. എം.ടി. സുലേഖയുമായി അദ്ദേഹം ഏറെനേരം സംസാരിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു.
തന്റെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തന കാലഘട്ടം മുതൽ രാഷ്ട്രീയത്തിൽ കൃത്യമായ വഴികാട്ടിയായിരുന്ന നേതാവായിരുന്നു ജി. കാർത്തികേയനെന്ന് വി.ഡി. സതീശൻ അനുസ്മരിച്ചു. പൊതുപ്രവർത്തന രംഗത്ത് എന്നും ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും തനിക്ക് പകർന്നുനൽകിയത് അദ്ദേഹമായിരുന്നു. വലിയൊരു ഉത്തരവാദിത്തത്തിലേക്ക് കടക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ അഭാവം ഏറെ അനുഭവപ്പെടുന്നുണ്ടെന്നും, എങ്കിലും അദ്ദേഹത്തിന്റെ സ്മരണകൾ തനിക്ക് വലിയ കരുത്താണ് നൽകുന്നതെന്നും വി.ഡി. സതീശൻ സുലേഖയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
ജി. കാർത്തികേയന്റെ വിയോഗത്തിന് ശേഷവും അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്ന നേതാവാണ് വി.ഡി. സതീശൻ. പുതിയ പദവിയിലേക്ക് നിയോഗിക്കപ്പെട്ട സതീശന് എം.ടി. സുലേഖയും കുടുംബാംഗങ്ങളും ഹൃദയനിർഭരമായ ആശംസകൾ നേരുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന കാലം തൊട്ടുള്ള സതീശന്റെ വളർച്ചയെയും രാഷ്ട്രീയ ജീവിതത്തെയും സുലേഖ ഓർത്തെടുത്തു. നവകേരള നിർമ്മിതിക്കായുള്ള പ്രയാണത്തിൽ വലിയ വിജയങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് അവർ ആശംസിച്ചു

