കാൻബെറ: ഓസ്‌ട്രേലിയയിലെ പൊതുഭരണ സംവിധാനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്ന സുപ്രധാന സ്ഥാപനമായ ഓസ്‌ട്രേലിയൻ നാഷണൽ ഓഡിറ്റ് ഓഫീസിന് (ANAO) ബജറ്റിൽ ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതിൽ ലേബർ സർക്കാരിനെതിരെ കടുത്ത വിമർശനം. പുതുതായി പ്രഖ്യാപിച്ച ബജറ്റിലെ നീക്കങ്ങൾക്കെതിരെ സുതാര്യതയ്ക്ക് വേണ്ടി വാദിക്കുന്ന സംഘടനകളും സ്വതന്ത്ര സെനറ്റർ ഡേവിഡ് പോക്കോക്കും രംഗത്തെത്തി. ആവശ്യത്തിന് വിഭവങ്ങളില്ലാത്ത വാച്ച്ഡോഗ് ഏജൻസികൾ വെറും നോക്കുകുത്തികളായി മാറുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ഗവൺമെന്റ് ഏജൻസികളുടെയും അവയുടെ പ്രവർത്തനങ്ങളുടെയും എണ്ണം വലിയ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, ഓഡിറ്റർ ജനറലിന്റെ സാമ്പത്തിക സ്ഥിതി അസ്ഥിരമാണെന്നും ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്നും പാർലമെന്റിന്റെ ജോയിന്റ് കമ്മിറ്റി ഓഫ് പബ്ലിക് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് നേരത്തെ തന്നെ ആൽബനീസ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ ബജറ്റിൽ ANAO-യ്ക്കായി 99.8 ദശലക്ഷം ഡോളറാണ് വാർഷിക ഫണ്ടായി വകയിരുത്തിയിരിക്കുന്നത്. ഇത് മുൻ വർഷത്തെ (98.2 ദശലക്ഷം ഡോളർ) അപേക്ഷിച്ച് പണപ്പെരുപ്പ നിരക്കിനേക്കാൾ താഴെയുള്ള ചെറിയൊരു വർദ്ധനവ് മാത്രമാണ്.
പുതിയ ബജറ്റ് രേഖകൾ പ്രകാരം ഏജൻസിയിലെ ശരാശരി ജീവനക്കാരുടെ എണ്ണം 435-ൽ നിന്നും 421 ആയി കുറയുമെന്നും വ്യക്തമാകുന്നു. സർക്കാർ വകുപ്പുകളുടെയും വലിയ സാമ്പത്തിക പദ്ധതികളുടെയും ഓഡിറ്റ് കൃത്യസമയത്ത് പൂർത്തിയാക്കാൻ ഏജൻസി നിലവിൽ തന്നെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഈ ഫണ്ട് വെട്ടിക്കുറയ്ക്കൽ. കഴിഞ്ഞ എട്ട് വർഷമായി ANAO തുടർച്ചയായി സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഓഡിറ്റർ ജനറൽ കാരലീ മക്ലീഷ് കഴിഞ്ഞ ഒക്ടോബറിൽ സെനറ്റ് സമിതിക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ഓഡിറ്റ് റിപ്പോർട്ടുകളുടെ എണ്ണം 48-ൽ നിന്നും 38-42 ലേക്ക് ചുരുക്കിയിരിക്കുകയാണ്.
പ്രതിരോധ മേഖലയിലെ വൻകിട പദ്ധതികളുടെ സമയക്രമവും ചെലവും നിരീക്ഷിക്കുന്ന ‘മേജർ പ്രൊജക്ട്സ് റിപ്പോർട്ട്’ (Major Projects Report) തയ്യാറാക്കുന്നത് സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തലാക്കേണ്ടി വന്നതായി സ്വതന്ത്ര സെനറ്റർ ഡേവിഡ് പോക്കോക്ക് ചൂണ്ടിക്കാട്ടി. ഇത്തരം സുപ്രധാന ഏജൻസികൾക്ക് രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സ്വതന്ത്രമായ ഫണ്ടിംഗ് പാനൽ രൂപീകരിക്കണമെന്ന് സെന്റർ ഫോർ പബ്ലിക് ഇന്റഗ്രിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ വില്യംസ് ആവശ്യപ്പെട്ടു. പ്രതിരോധ മേഖലയിലെ പണം ചിലവഴിക്കലിലും സംഭരണത്തിലും സ്വതന്ത്രമായ നിരീക്ഷണം അത്യന്താപേക്ഷിതമാണെന്ന് ഷാഡോ ഡിഫൻസ് മിനിസ്റ്റർ ജെയിംസ് പാറ്റേഴ്സണും വ്യക്തമാക്കി.

