തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ തിരിച്ചറിഞ്ഞ പ്രതികളുടെ ചിത്രങ്ങൾ പോലീസ് സിപിഎം നേതാക്കൾക്ക് കൈമാറി. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരടക്കം 10 പേരെയാണ് പോലീസ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്.
പ്രതികളിൽ ചിലർ പാർട്ടി ഓഫീസിലുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതിനെ തുടർന്ന് പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വലിയ പോലീസ് സന്നാഹം വിന്യസിച്ചു. എന്നാൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും പാർട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി. സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി സിപിഎം നേതാക്കളും പോലീസും തമ്മിൽ ചർച്ച തുടരുകയാണ്. പ്രതികളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. പോലീസ് പിൻമാറണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

