ന്യൂഡൽഹി: 2026-ലെ പത്മ പുരസ്കാരങ്ങളുടെ രണ്ടാം ഘട്ട വിതരണം രാഷ്ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ 65 പേർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിച്ചു. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ വിഭാഗങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരാണ് ഈ ഘട്ടത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
കേരളത്തിൽ നിന്നുള്ള പ്രമുഖരും ഈ ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരങ്ങൾ സ്വീകരിച്ചു. പരമോന്നത പത്മ പുരസ്കാരങ്ങളിലൊന്നായ പത്മവിഭൂഷൺ ജേതാക്കളായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, മുതിർന്ന മാധ്യമപ്രവർത്തകൻ പി. നാരായണൻ എന്നിവർ ചടങ്ങിൽ ആദരിക്കപ്പെട്ടു. കലാരംഗത്തെയും സാമൂഹിക രംഗത്തെയും സംഭാവനകൾ മുൻനിർത്തി പത്മഭൂഷൺ ബഹുമതിക്ക് അർഹരായ പ്രശസ്ത നടൻ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരും രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കൂടാതെ കലാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായി പത്മശ്രീ പുരസ്കാരം നേടിയ പ്രശസ്ത നൃത്താധ്യാപിക വിമലാ മേനോനും ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു.

