ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സാങ്കേതികതല സമാധാന ചർച്ചകൾ അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു. സ്വിറ്റ്സർലൻഡിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് പുതിയഘട്ട ചർച്ചകൾ നടക്കുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
പാകിസ്ഥാനും ഖത്തറും മധ്യസ്ഥരായുള്ള ചർച്ചകളിൽ ഇരു രാജ്യങ്ങളും 60 ദിവസത്തിനകം സമഗ്ര കരാറിലെത്താനുള്ള റോഡ്‌മാപ്പിന് ധാരണയായതായി പാകിസ്ഥാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ അടുത്തയാഴ്ച മുതൽ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണ നടപ്പാക്കുന്നതിനായി രൂപീകരിച്ച സാങ്കേതിക സംഘങ്ങൾ തുടർചർച്ചകൾക്ക് നേതൃത്വം നൽകും. പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാനും സമഗ്ര സമാധാന കരാറിലേക്കുള്ള നീക്കങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുമാണ് പുതിയ ചർച്ചകളുടെ ലക്ഷ്യമെന്ന് പാകിസ്ഥാൻ അറിയിച്ചു.

