ന്യൂഡൽഹി: രാജ്യത്തെ ജൈവ ഇന്ധന ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ (Isobutanol) മിശ്രണം അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ശുദ്ധമായ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
എഥനോൾ നേരിട്ട് ഡീസലിൽ കലർത്താൻ കഴിയാത്തതിനാലാണ് എഥനോളിൽ നിന്ന് ഐസോബ്യൂട്ടനോൾ ഉൽപ്പാദിപ്പിച്ച് ഡീസലിൽ മിശ്രണം ചെയ്യാനുള്ള പദ്ധതി പരിഗണിക്കുന്നത്. ഭാവിയിൽ ഐസോബ്യൂട്ടനോൾ ഡീസലിന് ബദലായ ഇന്ധനമായി മാറാൻ സാധ്യതയുണ്ടെന്നും ഗഡ്കരി പറഞ്ഞു.
പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രണം (E20) നടപ്പാക്കിയതിന് പിന്നാലെയാണ് ഡീസലിനായുള്ള പുതിയ ജൈവ ഇന്ധന പദ്ധതി കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. ഇതിലൂടെ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഊർജസ്വയംപര്യാപ്തതയും കാർഷിക മേഖലയിൽ നിന്നുള്ള ജൈവ ഇന്ധന ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

