ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കനത്ത മഴയെ തുടർന്ന് ക്വാർ ജലവൈദ്യുത പദ്ധതിക്ക് സമീപം വൻ മണ്ണിടിച്ചിലും ഫ്ലാഷ് വെള്ളപ്പാച്ചിലും ഉണ്ടായി. സംഭവത്തിൽ നിരവധി ട്രക്കുകളും ടാങ്കറുകളും നിർമാണ വാഹനങ്ങളും മണ്ണിനും പാറക്കല്ലുകൾക്കും അടിയിൽ കുടുങ്ങി.
മണ്ണിടിച്ചിലിനെ തുടർന്ന് ഡോഡ–കിഷ്ത്വാർ ദേശീയപാത (NH-244)യുടെ ഭാഗങ്ങൾ തകർന്നതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡ് പുനഃസ്ഥാപിക്കുന്നതിനും മണ്ണും അവശിഷ്ടങ്ങളും നീക്കുന്നതിനുമായി അധികൃതർ ഭാരവാഹനങ്ങളും രക്ഷാപ്രവർത്തക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
പ്രാഥമിക വിവരങ്ങൾ പ്രകാരം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ പ്രദേശവാസികളോടും യാത്രക്കാരോടും ജാഗ്രത പാലിക്കാനും ഔദ്യോഗിക ഗതാഗത നിർദേശങ്ങൾ പാലിക്കാനും ഭരണകൂടം അഭ്യർഥിച്ചു.

