ടെക്സസ്: ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ജീവനക്കാർ ബാഹ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചെലവിന് ആഴ്ചയിൽ 200 ഡോളറിന്റെ പരിധി ഏർപ്പെടുത്തി. ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയപ്രകാരം ഈ പരിധിക്ക് മുകളിലുള്ള ചെലവുകൾക്ക് മാനേജ്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
കഴിഞ്ഞ മാസങ്ങളിൽ ചില സോഫ്റ്റ്വെയർ എൻജിനിയർമാർ എഐ ടോക്കണുകൾക്കായി ആഴ്ചയിൽ ആയിരക്കണക്കിന് ഡോളർ ചെലവഴിച്ചതിനെ തുടർന്നാണ് ചെലവ് നിയന്ത്രിക്കാൻ കമ്പനി തീരുമാനിച്ചത്. അതേസമയം, ഇലോൺ മസ്കിന്റെ എഐ കമ്പനിയായ xAIയുടെ ബീറ്റാ പതിപ്പുകളായ ഗ്രോക്ക് ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ ചെലവ് പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓപ്പൺഎഐ, ആന്ത്രോപിക്, xAI തുടങ്ങിയ കമ്പനികളുടെ എഐ മോഡലുകളിലേക്കുള്ള പ്രവേശനം ജീവനക്കാർക്ക് ടെസ്ലയുടെ ആഭ്യന്തര പ്ലാറ്റ്ഫോമായ ‘ബോട്ടിൽ റോക്കറ്റ്’ വഴിയാണ് ലഭ്യമാക്കുന്നത്. എഐ ഉപയോഗം വർധിപ്പിക്കാൻ പ്രോത്സാഹനം നൽകിയതിന് പിന്നാലെ ചെലവ് നിയന്ത്രണത്തിലേക്ക് കമ്പനി മാറിയതായാണ് റിപ്പോർട്ടുകൾ. സമാനമായ നിയന്ത്രണങ്ങൾ മറ്റ് ചില പ്രമുഖ കമ്പനികളും അടുത്തിടെ നടപ്പാക്കിയിട്ടുണ്ട്.

