കൽപ്പറ്റ: വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടി മീനാക്ഷി പാലത്തിനുസമീപം ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി വ്യാഴാഴ്ച രാവിലെ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
രക്ഷാദൗത്യസംഘം അപകടമേഖലയിലെ സോൺ രണ്ടിൽ മണ്ണ് അടിഞ്ഞുകൂടിയ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ദിലീപ് ബിൽഡ്കോൺ കമ്പനിയിലെ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, എൻജിനിയർ രാഹുൽ, എസ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇംറാൻ, സർവേയർമാരായ രാകേഷ് ഗുച്ചൈദ്, അസ്ഹറുദ്ദീൻ അൻസാരി എന്നിവരെയാണ് അപകടത്തെ തുടർന്ന് കാണാതായത്. ഇവരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു.
കണ്ടെത്തിയ മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം എംബാമിംഗിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. നിലവിൽ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ്, സിവിൽ ഡിഫൻസ് പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ സ്നിഫർ, കഡാവർ നായകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

