പരാഗ്വേ: ലോകകപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് പരാഗ്വേ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ പരാഗ്വേ സെനറ്റർ സെലെസ്റ്റെ അമരില്ല വീണ്ടും അധിക്ഷേപ പരാമർശവുമായി രംഗത്തെത്തി.
മുമ്പ് എംബാപ്പെയെതിരെ വംശീയ പരാമർശങ്ങൾ നടത്തിയ അമരില്ല, ഇത്തവണയും കടുത്ത വിമർശനവും വ്യക്തിപരമായ അധിക്ഷേപവും ആവർത്തിച്ചതോടെയാണ് വിവാദം വീണ്ടും ശക്തമായത്. എംബാപ്പെ മത്സരശേഷം പരാഗ്വേ ഗോൾകീപ്പർ ഓർലാൻഡോ ഗില്ലിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സെനറ്റർ പുതിയ വിമർശനം ഉന്നയിച്ചത്.
സംഭവം ഇതിനകം തന്നെ അന്താരാഷ്ട്ര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എംബാപ്പെയെ ലക്ഷ്യമിട്ടുള്ള വംശീയ പരാമർശങ്ങളെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അപലപിക്കുകയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പരാഗ്വേ സർക്കാരും സെനറ്ററുടെ പരാമർശങ്ങൾ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും എംബാപ്പെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

