കോംഗോ:ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന എബോള വൈറസ് രോഗവ്യാപനം അതിവേഗത്തിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എബോള പകർച്ചവ്യാധിയായി ഇത് മാറിയതായും സ്ഥിതിഗതികൾ അസാധാരണ വേഗത്തിൽ വഷളാകുകയാണെന്നും സംഘടന അറിയിച്ചു.
ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം 3,605 സ്ഥിരീകരിച്ച രോഗബാധിതരും 1,587 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ ഏകദേശം 44 ശതമാനം പേർ മരണമടഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രോഗവ്യാപനം ആദ്യം ഇറ്റുറി പ്രവിശ്യയിൽ ഒതുങ്ങിയിരുന്നെങ്കിലും നിലവിൽ അഞ്ച് പ്രവിശ്യകളിലായി 49 ആരോഗ്യ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
ബുണ്ടിബുഗ്യോ (Bundibugyo) ഇനത്തിൽപ്പെട്ട എബോള വൈറസാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം. ഈ വൈറസ് വകഭേദത്തിനെതിരെ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ നിലവിൽ ലഭ്യമല്ല. സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിലെ ബുദ്ധിമുട്ടുകൾ, സുരക്ഷാ പ്രശ്നങ്ങൾ, സംഘർഷാവസ്ഥ, ആരോഗ്യപ്രവർത്തകരുടെ ക്ഷാമം എന്നിവ രോഗനിയന്ത്രണ ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നതായി WHO ചൂണ്ടിക്കാട്ടി.
അതേസമയം, ബുണ്ടിബുഗ്യോ വൈറസിനെതിരായ പുതിയ ചികിത്സാരീതികളും വാക്സിനുകളും സംബന്ധിച്ച പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും രോഗവ്യാപനം നിയന്ത്രിക്കാൻ അന്താരാഷ്ട്ര സഹകരണം ശക്തമാക്കിയിട്ടുണ്ടെന്നും WHO അറിയിച്ചു.

