കൊച്ചി: കുംഭമേളയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ യുവതിക്ക് അനുവദിച്ചിരുന്ന പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി പിൻവലിച്ചു. നിലവിൽ യുവതിയുടെ ജീവന് അടിയന്തര ഭീഷണിയുണ്ടെന്ന് തെളിയിക്കുന്ന സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ഇടക്കാല സംരക്ഷണ ഉത്തരവ് റദ്ദാക്കിയത്.
മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിന്റെ പശ്ചാത്തലത്തിൽ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഹർജി വീണ്ടും പരിഗണിച്ച കോടതി നിലവിലെ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം തുടരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഭാവിയിൽ സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട പൊലീസ് അധികാരികളെ സമീപിച്ച് നിയമാനുസൃത സംരക്ഷണം തേടാൻ യുവതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

