തെക്കൻ സ്‌പെയിനിൽ കാട്ടുതീ; 12 മരണം, നിരവധി പേരെ കാണാതായി

മാഡ്രിഡ്: തെക്കൻ സ്‌പെയിനിലെ അൽമേറിയ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു. 19 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് സമീപകാലത്തെ ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

ലോസ് ഗയാർദോസ് മേഖലയ്ക്ക് സമീപം വ്യാഴാഴ്ച ആരംഭിച്ച തീ ശക്തമായ കാറ്റും അതിശക്തമായ ചൂടും മൂലം അതിവേഗം വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് നൂറുകണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഏകദേശം 150 അഗ്നിരക്ഷാസേനാംഗങ്ങളും സൈന്യത്തിന്റെ പ്രത്യേക ദുരന്തനിവാരണ വിഭാഗവും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈദ്യുതിലൈൻ തകർന്ന് വരണ്ട കുറ്റിക്കാടുകളിലേക്ക് വീണതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യൂറോപ്പിൽ തുടരുന്ന അതിശക്തമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും കാട്ടുതീയുടെ വ്യാപനത്തിന് ആക്കം കൂട്ടിയതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് സ്‌പെയിൻ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *