ഒട്ടാവ:കാനഡയിലെ ടൊറന്റോ നഗരത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ വാർഷിക സാൽസ ഓൺ സെന്റ് ക്ലെയർ സ്ട്രീറ്റ് ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം.
ആദ്യഘട്ടത്തിൽ സജീവ വെടിവെപ്പുകാരനുണ്ടെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പരസ്പരം ലക്ഷ്യമിട്ട് രണ്ട് ആയുധധാരികൾ നടത്തിയ വെടിവെപ്പാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്കിടയിൽ പരിഭ്രാന്തി പടർന്നു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ടൊറന്റോ മേയർ ഒലിവിയ ചൗയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

