കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ഡോ. എം.കെ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി പോലീസിനോട് ചോദിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന് രണ്ട് നീതിയാണോ എന്നും, “കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകും” എന്നും കോടതി വിമർശിച്ചു. പ്രതിയെ പിടികൂടാത്തതിന്റെ ഉത്തരവാദിത്തം എഡിജിപി എച്ച്. വെങ്കിടേഷിനാണെന്നും കോടതി നിരീക്ഷിച്ചു.
ബോഡി ബിൽഡർമാരായ ഷിനു ചൊവ്വയുടെയും ചിത്തരേഷിന്റെയും വിവാദ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും തുടർന്ന് സുപ്രീം കോടതിയും നേരത്തെ തള്ളിയിരുന്നു.

