ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്–സോനിപത് (89 കിലോമീറ്റർ) പാതയിലാണ് ട്രെയിൻ പ്രതിദിന സർവീസ് നടത്തുക. പരിസ്ഥിതി സൗഹൃദ പൊതുഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പായാണ് പദ്ധതിയെ കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്.
ട്രെയിനിൽ രണ്ട് ഹൈഡ്രജൻ പവർ കാറുകളും എട്ട് യാത്രാ കോച്ചുകളും ഉൾപ്പെടെ ആകെ 10 കോച്ചുകളാണുള്ളത്. ഏകദേശം 2,600 യാത്രക്കാരെ വഹിക്കാനാകുന്ന ട്രെയിൻ പ്രവർത്തന വേഗം മണിക്കൂറിൽ 75 കിലോമീറ്ററാണ്. രൂപകൽപനാ വേഗം മണിക്കൂറിൽ 110 കിലോമീറ്ററുമാണ്.
ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രവർത്തനത്തിനിടെ ജലബാഷ്പം മാത്രമാണ് പുറന്തള്ളപ്പെടുക. അതിനാൽ ഡീസൽ എൻജിനുകളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
ജിന്ദിൽ രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ഹൈഡ്രജൻ സംഭരണ-റീഫ്യൂവലിംഗ് കേന്ദ്രവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച, തീപിടിത്തം എന്നിവ കണ്ടെത്തുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും 24 മണിക്കൂർ നിരീക്ഷണ സംവിധാനവും ട്രെയിനിലും അനുബന്ധ സൗകര്യങ്ങളിലും ഒരുക്കിയിട്ടുണ്ട്.
ഈ പദ്ധതിയോടെ ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും ചേർന്നു. ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷനും 2070-ഓടെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യവും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

