കീവ്:ഉക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ വൻതോതിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ നഗരത്തിലെ വിവിധ ജില്ലകളിലെ പാർപ്പിട സമുച്ചയങ്ങൾ, ഗോഡൗണുകൾ, സൂപ്പർമാർക്കറ്റ്, വിദ്യാർഥി ഹോസ്റ്റൽ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
ഉക്രൈൻ വ്യോമസേനയുടെ വിവരമനുസരിച്ച് റഷ്യ 41 മിസൈലുകളും 125 ഡ്രോണുകളും പ്രയോഗിച്ചു. ഇതിൽ 18 മിസൈലുകളും 108 ഡ്രോണുകളും പ്രതിരോധസേന തകർത്തതായി അധികൃതർ അറിയിച്ചു. എന്നിരുന്നാലും നിരവധി മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതോടെ വ്യാപക നാശനഷ്ടമുണ്ടായി.
ആക്രമണത്തെ തുടർന്ന് കീവിലെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വീണ്ടും ആവർത്തിച്ചു. അതേസമയം, ആക്രമണം ഉക്രൈന്റെ സൈനിക-പ്രതിരോധ വ്യവസായവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.

