സർക്കാർ സ്‌കൂളുകൾക്ക് ഇനി സൗജന്യമില്ല; കെ ഫോൺ ഇന്റർനെറ്റ് വേണമെങ്കിൽ ബില്ലടയ്ക്കണമെന്ന് പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ ഫോൺ (KFON) ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനി മുതൽ കൃത്യമായി ബില്ല് അടയ്ക്കുന്ന സ്കൂളുകൾക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്നാണ് അധികൃതരുടെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് കെ ഫോൺ അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു.

നിലവിൽ സംസ്ഥാനത്തെ ആറായിരത്തോളം സർക്കാർ സ്കൂളുകളിലാണ് കെ ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകിയിരിക്കുന്നത്. സ്കൂളുകൾക്ക് പുറമെ ഒരു സർക്കാർ ഓഫീസിനും ഇനി മുതൽ സൗജന്യ സേവനം ഉണ്ടായിരിക്കില്ലെന്നും കെ ഫോൺ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, പദ്ധതി വഴി ഇന്റർനെറ്റ് സേവനം തുടരാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ അത് മുൻകൂട്ടി അറിയിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും കുറഞ്ഞ ചെലവിലും മികച്ച ഗുണമേന്മയിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കെ ഫോൺ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റ് നൽകുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഐടി വകുപ്പിന് കീഴിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (KSEB) കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും സംയുക്തമായാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, ഐടി പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സർക്കാർ സംവിധാനങ്ങളെല്ലാം ഇതിനകം കെ ഫോൺ ശൃംഖല വഴി ബന്ധിപ്പിച്ചിരുന്നു. ഇന്റർനെറ്റ് ജനങ്ങളുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം എന്ന ഖ്യാതിയോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ പുതിയ പ്രതിസന്ധികൾ ഒഴിവാക്കാൻ സ്കൂളുകൾ ഇനി മുതൽ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *