ഡെങ്കിപ്പനിക്കെതിരെ ഇനി ക്യൂഡെങ്ക പ്രതിരോധം; ഇന്ത്യയിലെ ആദ്യ വാക്സിന് ഡി.സി.ജി.ഐ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ഡെങ്കിപ്പനി വാക്സിനായ ‘ക്യൂഡെങ്ക’യ്ക്ക് (QDENGA) ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) വിപണി അനുമതി നൽകി. ടാകെഡ ബയോഫാർമസ്യൂട്ടിക്കൽസ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ വാക്സിൻ, രാജ്യത്ത് ഡെങ്കിപ്പനിക്കെതിരെ അനുമതി ലഭിക്കുന്ന ആദ്യ പ്രതിരോധ മരുന്നാണ്. 4 മുതൽ 60 വയസ്സ് വരെയുള്ള പ്രായപരിധിയിലുള്ളവർക്കാണ് ഈ വാക്സിൻ നൽകാൻ അനുമതിയുള്ളത്.

മുൻപ് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാതെ തന്നെ യോഗ്യരായ ഏതൊരാൾക്കും ഈ വാക്സിൻ സ്വീകരിക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. സാധാരണയായി ഡെങ്കി വാക്സിനുകൾ നൽകുന്നതിന് മുൻപ് നടത്തുന്ന സ്ക്രീനിങ് പരിശോധനകൾ ക്യൂഡെങ്കയ്ക്ക് ആവശ്യമില്ല. 2022-ൽ പുറത്തിറക്കിയതിന് ശേഷം ഇന്ത്യയുൾപ്പെടെ ലോകത്തെ 43 രാജ്യങ്ങളിൽ ഈ വാക്സിന് നിലവിൽ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനകം 3.2 കോടിയിലധികം ഡോസുകൾ ആഗോളതലത്തിൽ വിതരണം ചെയ്തതായും കമ്പനി അധികൃതർ അറിയിച്ചു. ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങൾക്കെതിരെയും (Serotypes) ഈ വാക്സിൻ ഫലപ്രദമാണ്.

ലോകമെമ്പാടുമുള്ള 28,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ 19 ഘട്ടങ്ങളായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഈ വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്. ചർമ്മത്തിന് തൊട്ടുതാഴെയായി 0.5 മില്ലി അളവിലുള്ള രണ്ട് കുത്തിവെയ്പ്പുകളായാണ് ഈ വാക്സിൻ നൽകുന്നത്. ആദ്യ ഡോസ് എടുത്ത് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.

ആഗോളതലത്തിലുള്ള ഡെങ്കിപ്പനി ബാധയുടെ മൂന്നിലൊന്നും ഇന്ത്യയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും കൊതുകുകളുടെ വർദ്ധനവും രാജ്യത്ത് രോഗസാധ്യത വീണ്ടും കൂട്ടുന്ന സാഹചര്യത്തിൽ പുതിയ വാക്സിന്റെ വരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) പ്രീക്വാളിഫിക്കേഷൻ ലഭിച്ചതിനാൽ യുണിസെഫ് (UNICEF) പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ വഴിയുള്ള വിതരണത്തിനും ഈ വാക്സിൻ യോഗ്യത നേടിയിട്ടുണ്ട്. കൊതുക് നിർമ്മാർജ്ജനം, ആരോഗ്യ നിരീക്ഷണം എന്നിവയ്ക്കൊപ്പം ഡെങ്കി പ്രതിരോധത്തിനുള്ള ശക്തമായൊരു മാർഗ്ഗമായി ഈ വാക്സിൻ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *