വിക്ടോറിയയിൽ ലേബറിന് തിരിച്ചടി? വൺ നേഷൻ 34 സീറ്റുകൾ വരെ നേടുമെന്ന മുന്നറിയിപ്പ്

മെൽബൺ:ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാന രാഷ്ട്രീയത്തിൽ ഭരണകക്ഷിയായ ലേബർ പാർട്ടി വലിയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാന തിരഞ്ഞെടുപ്പിൽ പോളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടിക്ക് പരമാവധി 34 സീറ്റുകൾ വരെ നേടാനാകുമെന്ന വിലയിരുത്തലാണ് ലേബർ നേതൃത്വത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

6,500 വോട്ടർമാരെ ഉൾപ്പെടുത്തി റെഡ്ബ്രിഡ്ജ് നടത്തിയ എംആർപി (Multilevel Regression and Post-stratification) സർവേ പ്രകാരം വൺ നേഷൻ 27 ശതമാനം പ്രാഥമിക വോട്ടുമായി ലേബറിനെയും പ്രതിപക്ഷ സഖ്യത്തെയും മറികടക്കാൻ സാധ്യതയുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം പാർട്ടിക്ക് 7 മുതൽ 19 വരെ സീറ്റുകൾ ലഭിക്കാമെന്നും, മുൻഗണനാ വോട്ടുകളുടെ അനുകൂല സാഹചര്യം ഉണ്ടായാൽ അത് 34 സീറ്റുകളായി ഉയരാമെന്നും റിപ്പോർട്ട് പറയുന്നു.

ഈ സാഹചര്യത്തിൽ വിക്ടോറിയൻ ലേബർ പാർട്ടിക്കുള്ളിൽ നേതൃത്വമാറ്റത്തെക്കുറിച്ചും ചർച്ചകൾ ശക്തമായതായി റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി ജസിന്ത അല്ലന്റെ പകരം ഉപമുഖ്യമന്ത്രി ബെൻ കരോളിനെ മുന്നിലെത്തിക്കണമെന്ന അഭിപ്രായം ചില പാർട്ടി നേതാക്കൾക്കിടയിൽ ഉയരുന്നുണ്ടെങ്കിലും, മന്ത്രിമാർ ഇത്തരം നീക്കങ്ങൾ നടക്കുന്നില്ലെന്നാണ് ഔദ്യോഗികമായി പ്രതികരിച്ചത്.

വിക്ടോറിയൻ ട്രേഡ്സ് ഹാൾ സെക്രട്ടറി ലൂക്ക് ഹിലകാരി, ജീവിതച്ചെലവിലെ വർധനയും തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയ നിരാശയും വൺ നേഷന്റെ വളർച്ചയ്ക്ക് കാരണമായതായി വിലയിരുത്തി. തൊഴിലാളി സംഘടനകളുടെ ഇടപെടലും വൺ നേഷന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതുമാണ് ഈ മുന്നേറ്റം തടയാൻ നിർണായകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *