കീവ്: യുക്രെയ്‌നിനെതിരായ യുദ്ധത്തിൽ പങ്കെടുക്കുന്നതിനായി 30,000 ഉത്തരകൊറിയൻ സൈനികരെ കൂടി റഷ്യ വിന്യസിക്കാൻ ഒരുങ്ങുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കി ആരോപിച്ചു. ഇതിനായുള്ള തയ്യാറെടുപ്പുകൾ റഷ്യയിലെ വൊറോനെഷ് മേഖലയിലുൾപ്പെടെ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരകൊറിയ കൂടുതൽ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളും റഷ്യയ്ക്ക് കൈമാറാൻ ഒരുങ്ങുകയാണെന്നും സെലൻസ്‌കി അവകാശപ്പെട്ടു. 2024-ൽ റഷ്യയുടെ കുർസ്‌ക് മേഖലയിൽ യുക്രെയ്ൻ സേനയ്‌ക്കെതിരായ പോരാട്ടത്തിനായി ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെ അയച്ചിരുന്നുവെന്നും, പുതിയ നീക്കം ഇരു രാജ്യങ്ങളുടെയും സൈനിക സഹകരണം കൂടുതൽ ശക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, റഷ്യ ഈ ആരോപണത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉത്തരകൊറിയയുമായുള്ള സൈനിക സഹകരണം ഇരുരാജ്യങ്ങളും അടുത്തിടെ കൂടുതൽ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സെലൻസ്‌കിയുടെ പുതിയ ആരോപണം.

