ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി നടപ്പാക്കാത്ത പക്ഷം സമരം വീണ്ടും ആരംഭിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) മുന്നറിയിപ്പ് നൽകി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് 36 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചെങ്കിലും, സർക്കാരിന്റെ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കുന്നതിൽ നിന്നായിരിക്കും തുടർനടപടികൾ ആശ്രയിക്കുകയെന്ന് സി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, പരീക്ഷാ പരിഷ്‌കാരങ്ങൾ നടപ്പാക്കുക, പ്രതിഷേധത്തിനിടെ മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങളിൽ നടപടിയെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ജെ.പി അറിയിച്ചു. ഉറപ്പുകൾ ലംഘിക്കപ്പെട്ടാൽ രാജ്യവ്യാപകമായി പ്രതിഷേധം പുനരാരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

