റിയാദ്: അനുവദിച്ച താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന ഹജ്ജ്, ഉംറ തീർഥാടകരെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർക്ക് വിവരം കൈമാറുന്നതിൽ വീഴ്ച വരുത്തുന്ന സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
നിശ്ചിത കാലാവധി പൂർത്തിയായിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്ന തീർഥാടകരുടെ വിവരങ്ങൾ അറിയിക്കാൻ വൈകുന്ന സ്ഥാപനങ്ങൾക്കാണ് ഈ ശിക്ഷാനടപടി ബാധകമാകുന്നത്. ലംഘനം നടത്തുന്ന ഓരോ വ്യക്തിയുടെയും എണ്ണത്തിനനുസരിച്ച് ഈ സാമ്പത്തിക പിഴത്തുക വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ താമസം, തൊഴിൽ, അതിർത്തി സുരക്ഷ എന്നീ മേഖലകളിലെ ഏതുവിധത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും അത് ഉടൻതന്നെ ബന്ധപ്പെട്ടവരെ അറിയിക്കാൻ പൊതുജനങ്ങളോട് പബ്ലിക് സെക്യൂരിറ്റി അഭ്യർത്ഥിച്ചു.

