പെഷവാർ:പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ സമാധാന റാലിക്കിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഞ്ച് സുരക്ഷാസേനാംഗങ്ങളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 15-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു.
സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിലെ പൊലീസ് സ്റ്റേഷനു മുന്നിലൂടെ ‘സ്വാത് പീസ് റാലി’ കടന്നുപോകുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ചാവേർ ആക്രമണമാണെന്നാണ് സംശയിക്കുന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

