ടെഹ്റാൻ: ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള യു.എസ്.–ഇറാൻ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി റിപ്പോർട്ടുകൾ. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ ഏതാനും വിഷയങ്ങളിൽ മാത്രമാണ് ഇനി ധാരണയിലെത്താനുള്ളതെന്നാണ് നയതന്ത്രവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കപ്പലുകളുടെ പ്രവേശന നിയന്ത്രണം, ചരക്ക് ഫീസ്, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അന്തിമ ധാരണയാകാനുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകത്തെ സമുദ്രമാർഗമുള്ള എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്കും ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

