സൂറിച്ച്: 2030 ഫിഫ ലോകകപ്പിന്റെ ഫൈനൽ മൊറോക്കോയിൽ നടത്താമെന്ന് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ ഫിഫ തള്ളി. ഇത്തരത്തിലുള്ള വാർത്തകൾ “തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്” എന്ന് ഫിഫ ഔദ്യോഗികമായി പ്രതികരിച്ചു.
2030 ലോകകപ്പ് സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ ഫൈനൽ ഏത് വേദിയിലായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഉചിതമായ സമയത്ത് മാത്രമേ ആതിഥേയ സ്റ്റേഡിയം പ്രഖ്യാപിക്കുകയുള്ളൂവെന്നും ഫിഫ വ്യക്തമാക്കി.
ഇൻഫാന്റിനോ വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള പിന്തുണ ഉറപ്പാക്കാൻ മൊറോക്കോയ്ക്ക് ഫൈനൽ വാഗ്ദാനം ചെയ്തെന്നായിരുന്നു ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഫൈനൽ വേദിയെക്കുറിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും ഫിഫ ആവർത്തിച്ചു.

