ഇടുക്കി: ഭൂമി തട്ടിയെടുക്കുന്നതിനായി വ്യാജരേഖകളുണ്ടാക്കി കോടതിയിൽ സമർപ്പിച്ചെന്ന കേസിൽ കട്ടപ്പന അൽഫോൻസ ഗ്രൂപ്പിന്റെ ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തി. കട്ടപ്പന വള്ളക്കടവ് കണ്ണമുണ്ടയിൽ ജെയിംസ് മാത്യു നൽകിയ പരാതിയിലാണ് പോലീസ് നടപടി. പ്രതികൾ കോടതിയിൽ ഹാജരാക്കിയ വ്യാജരേഖകളുടെ പകർപ്പുകളുടെ അസ്സൽ (ഒറിജിനൽ) രേഖകൾ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്.
ജെയിംസ് മാത്യു വിലകൊടുത്തു വാങ്ങിയ കട്ടപ്പന വള്ളക്കടവിലുള്ള ആറേക്കർ ഭൂമി, അൽഫോൻസ ഗ്രൂപ്പ് ഉടമയും ഭാര്യയും മക്കളുമടങ്ങുന്ന സംഘം വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ അൽഫോൻസ ഗ്രൂപ്പ് ഉടമ ഉൾപ്പെടെ ആറുപേർക്കെതിരെ കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

