കാൻബറ: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയൻ പൗരന്മാരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നു. ദുരന്തത്തിൽ കാണാതായ 38 ഓസ്ട്രേലിയക്കാരെ കണ്ടെത്താനായി ആധുനിക ഡ്രോൺ സംവിധാനങ്ങളുള്ള പ്രത്യേക ഡിസാസ്റ്റർ റെസ്പോൺസ് സംഘത്തെ വരും ദിവസങ്ങളിൽ നേപ്പാളിലേക്ക് അയക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി.
15 അംഗങ്ങളുള്ള ഡിസാസ്റ്റർ അസിസ്റ്റൻസ് റെസ്പോൺസ് ടീമിനെയാണ് (DART) ഓസ്ട്രേലിയ പുതിയതായി അയക്കുന്നത്. ന്യൂ സൗത്ത് വെയ്ൽസ് (NSW), ക്വീൻസ്ലാൻഡ് ഫയർ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ഡ്രോൺ വിദഗ്ദ്ധരും ഈ സംഘത്തിലുണ്ട്. നേപ്പാൾ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഈ സംഘം പുറപ്പെടുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ വിദേശകാര്യ മന്ത്രി പെന്നി വോങ് (Penny Wong) അറിയിച്ചു. കോൺസുലർ, പ്രതിരോധ ഉദ്യോഗസ്ഥർ ഉൾപ്പെടെ 19 ഓസ്ട്രേലിയൻ പ്രതിനിധികൾ നിലവിൽ കാഠ്മണ്ഡുവിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ഓഗസ്റ്റ് 26-ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത ഹിമപാതത്തിലും പ്രളയത്തിലും പെട്ട് കാണാതായ 38 ഓസ്ട്രേലിയക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ 5 പേരെ സുരക്ഷിതരായി കണ്ടെത്താൻ കഴിഞ്ഞിരുന്നു. കൈലാഷ്, ഹിമാലയൻ തീർത്ഥാടനത്തിന് പോയ ഓസ്ട്രേലിയൻ പൗരന്മാരും കുടുങ്ങിക്കിടക്കുന്നവരിൽ ഉൾപ്പെടുന്നു. ഗതാഗത, ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായി തകർന്നത് ദുരന്തബാധിത പ്രദേശങ്ങളിലെ തിരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്.
ഓസ്ട്രേലിയൻ സർക്കാർ ഇതുവരെ മൊത്തം 11 മില്യൺ ഡോളറിന്റെ മാനുഷിക സഹായമാണ് നേപ്പാളിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ എമർജൻസി ആക്ഷൻ അലയൻസ് (EAA) മുഖേന പൊതുജനങ്ങളിൽ നിന്നും ഇതിനോടകം 4 മില്യൺ ഡോളറിലധികം സമാഹരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കോൺസുലർ എമർജൻസി സെന്ററിന്റെ +61 2 6261 3305 എന്ന നമ്പറിലോ, ധനസഹായങ്ങൾ നൽകാൻ emergencyaction.org.au എന്ന ഔദ്യോഗിക വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

