റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലകളിലെ വിവിധ കേന്ദ്രങ്ങൾക്കുനേരെ യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ 73 പേർക്ക് പരിക്കേറ്റതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. അബ്ഹ, ഖമീസ് മുഷൈത്, ജിസാൻ, നജ്റാൻ നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നാണ് സൗദി അധികൃതരുടെ വിശദീകരണം.
സൗദി ഊർജ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് തെക്കൻ മേഖലകളിലെ നിരവധി ഊർജ സ്ഥാപനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുണ്ടായി. ചില സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായും അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ സൗദി അരാംകോയുടെ വിവിധ കേന്ദ്രങ്ങളും ഖമീസ് മുഷൈത്തിലെ കിങ് ഖാലിദ് വ്യോമതാവളവും ലക്ഷ്യമിട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഹൂതികളുടെ അവകാശവാദം. സൗദിയുടെ നേതൃത്വത്തിലുള്ള സേന യെമനിൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് നടപടിയെന്നും ഹൂതികൾ വ്യക്തമാക്കി.
അതേസമയം, ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ നീക്കമാണിതെന്ന് സൗദി അധികൃതർ പറഞ്ഞു. ആക്രമണങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യെമനിൽ ഹൂതികളും സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണം. സംഘർഷം രൂക്ഷമായതോടെ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്.

