പത്തനംതിട്ട: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിൽ (എ.ജി) നിന്ന് നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്നാണ് എ.ജിയുടെ നിയമോപദേശത്തിലുള്ളത്. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സുപ്രീം കോടതി വിധികൾ കൂടി ഉൾപ്പെടുത്തി ഡിജിപിയുടെ അഭിപ്രായം തേടിയ ശേഷമാണ് എ.ജി. സർക്കാരിന് നിയമോപദേശം സമർപ്പിച്ചിരിക്കുന്നത്. ലഭിച്ച നിയമോപദേശം വിശദമായി പരിശോധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സർക്കാരിന് തീരുമാനിക്കാമെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
അടൂർ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും, ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

