ഇന്ത്യന്‍ വിപണിയിലേക്ക് എല്‍ജിയുടെ ഐപിഒ, ലക്ഷ്യം 11607 കോടി രൂപയുടെ നിക്ഷേപം

മുംബൈ: ഹ്യൂണ്ടായ് മോട്ടോഴ്‌സിനു ശേഷം ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നു മൂലധനസമാഹരണം നടത്താന്‍ മറ്റൊരു കൊറിയന്‍ കമ്പനിയായ എല്‍ജിയും എത്തുന്നു. എന്നാല്‍ ഐപിഓയിലെ പ്രതികരണം ഹ്യൂണ്ടായ്ക്കു കിട്ടിയതു പോലെ നിരാശാജനകമായിരിക്കുമോ എന്നാണിനി കണ്ടറിയേണ്ടത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സിന്റെ ഇന്ത്യന്‍ സബ്‌സിഡിയറിയായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡാണ് ഇന്ത്യയിലെ പ്രാഥമിക ഓഹരി വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാനായി ഇറങ്ങുന്നത്. അടുത്ത ആഴ്ച നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും എല്‍ജിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ഏഴാം തീയതി സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുകയും ഒമ്പതാം തീയതി അവസാനിക്കുകയും ചെയ്യും. 1080-1140 രൂപയായിരിക്കും ഒരു ഓഹരിയുടെ വില. ചെറുകിട നിക്ഷേപകര്‍ക്ക് പതിമൂന്ന് ഓഹരികള്‍ വരെ സ്വന്തമാക്കാന്‍ അവസരമുണ്ട്.
എല്‍ജിയുടെ ലിസ്റ്റിങ് കഴിഞ്ഞാലുടന്‍ ഇതേ വഴി പിന്തുടരാന്‍ കൊറിയന്‍ കമ്പനികള്‍ തന്നെയായ സാംസങ്, കിയ എന്നിവയും തയാറെടുക്കുന്നുവെന്നാണ് സംസാരം. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരുന്നിട്ടു കൂടി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ലിസ്റ്റിങ് നഷ്ടത്തിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. 11607 കോടി രൂപയാണ് ഐപിഒയിലൂടെ സ്വന്തമാക്കാന്‍ എല്‍ജി ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര വൈറ്റ്ഗുഡ്‌സ് ഉല്‍പാദന കമ്പനിയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഇന്ത്യന്‍ ഉപവിഭാഗമായ എല്‍ജി ഇലക്ട്രോണിക്‌സ്. ഈ വര്‍ഷത്തെ പ്രഥമ ത്രൈമാസ ലാഭം 513 കോടി രൂപയാണ്. മികച്ച വിപണി സാന്നിധ്യമാണ് എല്‍ജിയുടെ ബലം.