കൂടുവിട്ട് കൂടു മാറുന്നോ വിദേശ ഓഹരി നിക്ഷേപകര്‍, നഷ്ടം ഇന്ത്യയ്ക്ക്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയോട് വിദേശികള്‍ക്കുള്ള പ്രിയം കുറയുന്നുവോ. ഇക്കൊല്ലം ഇതു വരെ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ വിദേശികള്‍ നടത്തിയത് റെക്കോഡ് വില്‍പന. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുവ പ്രഖ്യാപനവും രൂപയുടെ മൂല്യം ഇടിഞ്ഞതുമൊക്കെയാണ് വിദേശ നിക്ഷേപകരുടെ താല്‍പര്യക്കുറവിനു കാരണമായതെന്നു കരുതപ്പെടുന്നു.ഒക്ടോബര്‍ ഒന്നുവരെയുള്ള കണക്കുകളനുസരിച്ച് 2.02 ലക്ഷം കോടി രുപയുടെ ഓഹരികള്‍ വില്‍പന നടത്തിയ വിദേശികള്‍ പണം മറ്റു പല രാജ്യങ്ങളിലെയും വിപണികളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് പകരം ഓഹരികളുടെ മൂല്യം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ തങ്ങളുടെ വിഹിതം മാറ്റിയിരിക്കുന്നതെന്ന് കണ്ടെത്തിയത് ജി ക്വാന്റ് ഇന്‍വെസ്റ്റെക് സ്ഥാപകന്‍ ശങ്കര്‍ ശര്‍മയാണ്. സ്‌പെയിന്‍, ദ്ക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, പാക്കിസ്ഥാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരികളിലാണ് വിദേശികള്‍ ഇന്ത്യയില്‍ നിന്നു പിന്‍വാങ്ങിയതിന് പകരം നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് ഇദ്ദേഹത്തിന്റെ പഠനത്തില്‍ വ്യക്തമാകുന്നു.