നന്ദിനിയുടെ പേരില്‍ വ്യാജനെയ്യ്, പാമോയിലും രാസവസ്തുക്കളും ചേര്‍ത്തുണ്ടാക്കുന്നത്, നാലുപേര്‍ അറസ്റ്റിലായി

ബെഗളൂരു: പാമോയിലും രാസവസ്തുക്കളും ചേര്‍ത്ത് വ്യാജ നെയ്യുണ്ടാക്കുന്ന സംഘം അറസ്റ്റില്‍. ഇവര്‍ വളരെ വ്യാപകമായി വ്യാജനെയ്യ് വിറ്റഴിച്ചുവെന്നു പോലീസ് സംശയിക്കുന്നു. കര്‍ണാടകത്തിലെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംഘമായ നന്ദിനിയുടെ പേരിലാണ് ഇവര്‍ നെയ്യ് വിറ്റഴിച്ചിരുന്നത്. നന്ദിനിയുടെ കുപ്പിയുടെ അതേ മാതൃകയിലുള്ള കുപ്പിയിലാണ് ഇവര്‍ പിടിയിലാകുമ്പോള്‍ കണ്ടെത്തിയ നെയ്യ് വിപണനത്തിനു സൂക്ഷിച്ചിരുന്നത്. കര്‍ണാടകത്തില്‍ ഏറെ വിശ്വാസ്യതയാണ് നന്ദിനിക്കുള്ളത്. അത് മുതലെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനും ക്രൈബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘവും ചേര്‍ന്നു പിടികൂടിയ സംഘത്തില്‍ നാലുപേരാണുള്ളത്. ബെംഗളൂരുവിലെ ചാമരാജ്‌പേട്ടിലെ നഞ്ചംബ അഗ്രഹാരത്തിലുള്ള കൃഷ്ണ എന്റര്‍പ്രൈസസ് ആണ് വ്യാജ നെയ്യ് വിപണനം നടത്തിയിരുന്നതെങ്കിലും ഇവരുടെ ഉല്‍പാദന സംവിധാനങ്ങള്‍ തമിഴ്‌നാട്ടിലാണുള്ളത്. അവിടെ നിന്ന് ഉല്‍പാദിപ്പിച്ച് നന്ദിനിയുടെ അതേ രീതിയിലുള്ള കുപ്പികളിലും പായ്ക്കറ്റുകളിലും കര്‍ണാടകത്തില്‍ എത്തിക്കുകയായിരുന്നു. ഇതില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടോയെന്ന കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഒന്നേകാല്‍ കോടി രൂപ മൂല്യമുള്ള ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്.