ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു, പാളികള്‍ കൊണ്ടുപോകാന്‍ അനുമതി തേടിയത് ദേവസ്വമെന്ന് മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോകാന്‍ അനുമതി തേടിയത് ബോര്‍ഡാണ്. അതില്‍ അനുമതി നല്‍കുക മാത്രമാണ് ചെയ്‌തെന്നാണ് മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഗോവര്‍ദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയില്‍ ഗോവര്‍ദ്ധന്‍ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയില്‍ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നല്‍കി.

സ്മാര്‍ട് ക്രിയേഷനില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം വിറ്റത് ബെല്ലാരിയിലെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായ കല്‍പ്പേഷ് വഴിയാണ് വില്‍പ്പന നടത്തിയതെന്നും കണ്ടെത്തി. അന്വേഷണ സംഘം ജ്വല്ലറിയില്‍ നിന്നും ഈ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഗോവര്‍ദ്ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇവരെല്ലാം ശബരിമലയില്‍ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും കണ്ഠരര് മഹേഷ് മോഹനര്‍ മൊഴി നല്‍കി.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജു വീണ്ടും റിമാന്‍ഡിലായി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ കെ.എസ്.ബൈജുവിനെ കഴിഞ്ഞ ദിവസം 4 മണിവരെ എസ് ഐ ടിയുടെ സ്റ്റഡിയില്‍ നല്‍കിയിരുന്നു. കസ്റ്റഡി സമയം അവസാനിച്ചതോടെയാണ് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *