കാൻബെറ: അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി എത്തുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്കായി ഡിജിറ്റൽ ഇൻകമിംഗ് പാസഞ്ചർ കാർഡുകൾ ഓസ്ട്രേലിയ നടപ്പിലാക്കുന്നു. കിഴക്കൻ തീരത്ത് പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കിയ ഈ ഡിജിറ്റൽ സംവിധാനം രാജ്യവ്യാപകമാക്കുന്നതിനായി ഫെഡറൽ സർക്കാർ അടുത്ത നാല് വർഷത്തേക്ക് 56.1 ദശലക്ഷം ഡോളർ അനുവദിച്ചു.
നിലവിൽ വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർ തങ്ങളുടെ സന്ദർശന വിവരങ്ങളും ബയോസെക്യൂരിറ്റി (ജൈവസുരക്ഷാ) സാധനങ്ങളും പ്രഖ്യാപിക്കുന്നതിനായി വിമാനത്തിൽ വെച്ച് ഓറഞ്ച് നിറത്തിലുള്ള പേപ്പർ ഫോമുകളായിരുന്നു പൂരിപ്പിച്ചു നൽകിയിരുന്നത്. എന്നാൽ അടുത്ത 12 മുതൽ 18 മാസങ്ങൾക്കുള്ളിൽ, ഈ പ്രക്രിയ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഓൺലൈൻ വെബ്‌ഫോം വഴി ലഭ്യമാകും. പ്രതിവർഷം എത്തുന്ന 8.5 ദശലക്ഷം സന്ദർശകരുടെ നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും. പുതിയ മാറ്റം വിനോദസഞ്ചാരികൾക്കും ടൂറിസം മേഖലയ്ക്കും ഒരുപോലെ ഗുണകരമാണെന്ന് ടൂറിസം മന്ത്രി ഡോൺ ഫാരൽ പറഞ്ഞു.
ഡിജിറ്റലൈസേഷൻ രാജ്യത്തിന്റെ ജൈവസുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും മറിച്ച് യാത്രക്കാരുടെ വിവരങ്ങൾ നേരത്തെ തന്നെ അധികൃതർക്ക് ലഭ്യമാകുന്നതിലൂടെ സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നും കാർഷിക മന്ത്രി ജൂലി കോളിൻസ് വ്യക്തമാക്കി. ആദ്യഘട്ട വ്യാപനത്തിന് ശേഷം, എയർലൈൻ കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴി തന്നെ ഈ ഡിജിറ്റൽ ഡിക്ലറേഷൻ കാർഡുകൾ ലഭ്യമാക്കുന്നതിനായി സർക്കാർ വിമാനക്കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കും. കോവിഡിന് ശേഷമുള്ള യാത്രാത്തിരക്കും വരാനിരിക്കുന്ന 2032-ലെ ബ്രിസ്ബേൻ ഒളിമ്പിക്സും കണക്കിലെടുത്ത് വിമാനത്താവ ളങ്ങളിലെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

