സിഡ്‌നി: സിഡ്‌നിയിലെ എം2 മോട്ടോർവേയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നാല് ടൺ ഭാരമുള്ള ബിറ്റുമിൻ റോളർ ശരീരത്തിലൂടെ കയറിയിറങ്ങി തൊഴിലാളിക്ക് ഗുരുതര പരിക്ക്. അറുപതു വയസുള്ള തൊഴിലാളിയാണ് നിലവിൽ ജീവന് വേണ്ടി പോരാടുന്നത്.
ചെൽട്ടൻഹാമിന് സമീപം ബുധനാഴ്ച രാത്രി 10.50-ഓടെയായിരുന്നു അപകടം. സംഭവ സ്ഥലത്തെത്തിയ പാരാമെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ വയർ, ഇടുപ്പ്, വലതുകാൽ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഉടൻ തന്നെ റോയൽ നോർത്ത് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ജോലിസ്ഥലങ്ങളിൽ കനത്ത യന്ത്രസാമഗ്രികൾ പ്രവർത്തിക്കുമ്പോൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അപകടത്തെ തുടർന്ന് വീണ്ടും ചർച്ചയായിട്ടുണ്ട്.

