അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തിച്ചേർന്നു; കരിപ്പൂരിൽ ഊഷ്മള സ്വീകരണം, മാധ്യമങ്ങൾ കരുതൽ കാട്ടണമെന്ന് അഭ്യർത്ഥന

കോഴിക്കോട്: ഇരുപതു വർഷത്തോളം നീണ്ട സൗദി അറേബ്യയിലെ ജയിൽവാസത്തിന് ശേഷം ഒടുവിൽ നിയമനടപടികൾ പൂർത്തിയാക്കി അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തിച്ചേർന്നു. ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ വൻ ജനവലിയാണ് തടിച്ചുകൂടിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ കാരുണ്യവും പ്രാർത്ഥനയും ഒപ്പം ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖരുടെ സജീവമായ ഇടപെടലുകളും കാരണമാണ് വധശിക്ഷയുടെ നിഴലിൽ നിന്നുമുള്ള അദ്ദേഹത്തിന്റെ ഈ സുപ്രധാന ജയിൽമോചനവും മടങ്ങിവരവും സാധ്യമായത്.

അബ്ദുൽ റഹീമിന്റെ മടങ്ങിവരവ് ഇന്ന് ദൃശ്യമാധ്യമങ്ങളിലെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെയും പ്രധാന വാർത്തയായി മാറിയിരിക്കുകയാണ്. എയർപോർട്ട് മുതൽ അദ്ദേഹത്തിന്റെ വീടുവരെ ഇന്ന് ക്യാമറക്കണ്ണുകളാൽ നിറഞ്ഞുനിൽക്കുകയാണ്. മുൻനിര വാർത്താ ചാനലുകളും ഓൺലൈൻ മീഡിയകളും ഈ ദൃശ്യങ്ങൾ തത്സമയം എത്തിക്കാൻ വലിയ രീതിയിൽ തന്നെ രംഗത്തുണ്ട്. എന്നാൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ നമ്മുടെ നാട്ടിലെ വാർത്താ സംസ്കാരത്തിലും സാമൂഹിക മാധ്യമ ഇടപെടലുകളിലും വന്നിട്ടുള്ള വലിയ മാറ്റങ്ങളെക്കുറിച്ച് അബ്ദുൽ റഹീമിന് ഇപ്പോൾ യാതൊരു ധാരണയുമുണ്ടാകില്ല എന്ന വസ്തുത വിസ്മരിക്കരുതെന്ന് മാധ്യമലോകത്തോട് അഭ്യർത്ഥന ഉയരുന്നുണ്ട്.

സാമൂഹിക അന്തരീക്ഷത്തിലെ ഈ മാറ്റങ്ങൾ ഒന്നും അറിയാതെ എത്തുന്ന ആ മനുഷ്യനിൽ നിന്ന്, അദ്ദേഹം പോലും ചിന്തിക്കാത്ത തരത്തിലുള്ള വാർത്തകൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, വ്യൂസിന് വേണ്ടി മാത്രം ഓടുന്ന ചില ഓൺലൈൻ ചാനലുകൾ വലിയൊരു ബുദ്ധിമുട്ട് അദ്ദേഹത്തിന് സൃഷ്ടിച്ചേക്കാം. അതിന് വഴിയൊരുക്കാതെയും കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് അദ്ദേഹത്തെ വിട്ടുകൊടുക്കാതെയും, ഉമ്മയ്ക്കൊപ്പം സ്വന്തം വീട്ടിൽ സ്വസ്ഥമായി ജീവിക്കാൻ ഇനിയുള്ള കാലമെങ്കിലും ആ മനുഷ്യന് സാധിക്കണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.

അതേസമയം, അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളത്തിലെ മാധ്യമങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. ലോകമലയാളികളുടെ കനിവും കരുതലും ഈ കുടുംബത്തിലേക്ക് എത്തിക്കുന്നതിലും 34 കോടിയിലധികം രൂപയുടെ ദയാധനം സമാഹരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ മാധ്യമങ്ങളാണ്. ആ വലിയ ഉദ്യമത്തിൽ കാട്ടിയ അതേ കരുതലോടെയും ബഹുമാനത്തോടെയും തന്നെ ഇനിയുള്ള അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെയും മാധ്യമങ്ങളും പൊതുസമൂഹവും മാനിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *