തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായേക്കും. ഉച്ചയ്ക്ക് ഒന്നിന് കെപിസിസി ആസ്ഥാനത്ത് നടത്താൻ തീരുമാനിച്ചിരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗം എഐസിസി നേതാക്കളുടെ വരവ് വൈകുന്നതിനാൽ മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
എഐസിസി നേതാക്കൾ ചാർട്ടേഡ് വിമാനത്തിൽ വൈകുന്നേരം നാലോടെയാണ് തിരുവനന്തപുരത്തെത്തുകെന്നാണ് വിവരം. തീരുമാനം മുദ്രവച്ച കവറിൽ നിയമസഭാകക്ഷി യോഗത്തിൽ കൈമാറി ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.
എഐസിസി നിരീക്ഷകരായ ദീപ ദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർക്കൊപ്പം കെ.സി. വേണുഗോപാലും ചാർട്ടേഡ് വിമാനത്തിൽ എത്തുമോയെന്ന് സംശയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തില്ല എന്ന് പിന്നീട് അറിയിച്ചു
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ആർ.സി. പക്ഷങ്ങൾ ഓരോന്നും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഘടകകക്ഷികളുടെ പിന്തുണയും പൊതുജന വികാരവും അനുകൂലമാണെന്ന പ്രതീക്ഷയിലാണ് വി.ഡി. പക്ഷം. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷ പിന്തുണ ചൂണ്ടിക്കാട്ടിയാണ് കെ.സി. പക്ഷത്തിന്റെ അവകാശവാദം. സീനിയോറിറ്റിക്ക് മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആർ.സി. പക്ഷം.

