കോഴിക്കോട്/പാലക്കാട്: മംഗളൂരു മേഖലയെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ തീരുമാനത്തോടെ പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംക്ഷൻ, പനമ്പൂർ തുടങ്ങിയ പ്രധാന വരുമാന കേന്ദ്രങ്ങളും ഇതോടെ പാലക്കാട് ഡിവിഷന് നഷ്ടമാകും.
നിലവിൽ പാലക്കാട് ഡിവിഷന് പ്രതിദിനം ശരാശരി 2.75 കോടി രൂപ വരുമാനമുണ്ടെന്നാണ് റിപ്പോർട്ട്. ഡിവിഷന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് മംഗളൂരു മേഖല. പ്രത്യേകിച്ച് പനമ്പൂരിലെ ചരക്ക് നീക്കവും മംഗളൂരു തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഡിവിഷന്റെ വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്നു.
റെയിൽവേ ബോർഡിന്റെ തീരുമാനപ്രകാരം മംഗളൂരു മേഖലയെ സതേൺ റെയിൽവേയിൽനിന്ന് മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഒക്ടോബർ ഒന്നുമുതൽ മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കേരളവുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. കെ.സി. വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള കേരളത്തിലെ ജനപ്രതിനിധികൾ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
മംഗളൂരു മേഖലയിലെ വരുമാനം നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷി ഗണ്യമായി കുറയുമെന്നും ഇത് പുതിയ ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള വികസന പദ്ധതികളെ ബാധിക്കാമെന്നുമാണ് ആശങ്ക. എന്നാൽ ഈ നടപടിയുടെ തുടർപ്രഭാവം സംബന്ധിച്ച് റെയിൽവേയുടെ വിശദമായ തീരുമാനം പുറത്തുവരാനുണ്ട്.

