ലോകപ്രശസ്ത ‘ബ്രാറ്റ്‌ലി ആപ്പിളിന്റെ’ മാതൃവൃക്ഷം സ്വകാര്യ വ്യക്തിക്ക് വിറ്റു; നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ പ്രതിഷേധം

ലണ്ടൻ: യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പാചക ആപ്പിളായ ‘ബ്രാറ്റ്‌ലി ആപ്പിളിന്റെ’ (Bramley apple) ലോകത്തിലെ ആദ്യത്തെ മാതൃവൃക്ഷം ഉൾപ്പെടുന്ന തോട്ടം നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റി (NTU) സ്വകാര്യ വ്യക്തിക്ക് വിറ്റതായി റിപ്പോർട്ട്. ഈ ചരിത്രപ്രസിദ്ധമായ വൃക്ഷത്തെ ഒരു പൈതൃക കേന്ദ്രമാക്കി മാറ്റാൻ ശ്രമിച്ചിരുന്ന സന്നദ്ധപ്രവർത്തകരെ കടുത്ത നിരാശയിലാഴ്ത്തുന്നതാണ് സർവ്വകലാശാലയുടെ ഈ പുതിയ നടപടി.

നോട്ടിംഗ്ഹാംഷെയറിലെ സൗത്ത്വെല്ലിലുള്ള ചർച്ച് സ്ട്രീറ്റിലെ ഒരു വീട്ടുതോട്ടത്തിലാണ് 200 വർഷത്തിലധികം പഴക്കമുള്ള ഈ ആപ്പിൾ മരം സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ബ്രാറ്റ്‌ലി ആപ്പിൾ മരങ്ങൾ ഈ ഒരൊറ്റ മരത്തിൽ നിന്നുള്ള തൈകൾ ഉപയോഗിച്ചാണ് വളർത്തിയെടുത്തത്. 1809-നും 1815-നും ഇടയിൽ മേരി ആൻ ബ്രെയിൽസ്ഫോർഡ് എന്ന പെൺകുട്ടിയാണ് തന്റെ മാതാപിതാക്കളുടെ തോട്ടത്തിൽ ഈ വിത്ത് നട്ടത്. ഏകദേശം 50 വർഷങ്ങൾക്ക് ശേഷം ഹെൻറി മെറിവെതർ എന്ന കൗമാരക്കാരൻ ഈ മരത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും അന്ന് തോട്ടത്തിന്റെ ഉടമയായിരുന്ന മാത്യു ബ്രാറ്റ്‌ലി എന്ന കശാപ്പുകാരന്റെ അനുവാദത്തോടെ ഇതിന്റെ കൊമ്പുകൾ മുറിച്ചുമാറ്റി പുതിയ തൈകൾ ഉൽപ്പാദിപ്പിക്കാൻ തുടങ്ങുകയുമായിരുന്നു. ഇതോടെയാണ് ഈ ആപ്പിളിന് ‘ബ്രാറ്റ്‌ലി’ എന്ന പേര് ലഭിച്ചത്. നിലവിൽ യുകെയിൽ പ്രതിവർഷം 83,000 ടൺ ബ്രാറ്റ്‌ലി ആപ്പിളുകളാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

ഈ ചരിത്ര പ്രാധാന്യമുള്ള മരവും കോട്ടേജും യൂണിവേഴ്സിറ്റിയിൽ നിന്ന് വിലയ്ക്ക് വാങ്ങി വിനോദ സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കുമായി ഒരു പൊതു പൈതൃക കേന്ദ്രമാക്കാൻ പ്രശസ്ത ചിത്രകാരൻ ഡാൻ ല്ലെവെലിൻ ഹാളിന്റെ നേതൃത്വത്തിൽ വലിയ പ്രചാരണം നടന്നിരുന്നു. ഇതിനായി ലോകമെമ്പാടുമുള്ള 320-ലധികം ദാതാക്കളിൽ നിന്നായി 14,000 പൗണ്ട് (ഏകദേശം 15 ലക്ഷത്തോളം രൂപ) ഇവർ സമാഹ രിക്കു കയും ചെയ്തു. എന്നാൽ ഈ പ്രദേശം സർവ്വകലാശാല തൊട്ടടുത്തുള്ള ‘ബ്രാറ്റ്‌ലി ട്രീ കോട്ടേജ്’ ഉടമകളായ ജോഷ്വ, അലീഷ്യ വീറ്റ്‌ലി എന്നിവർക്ക് സ്വകാര്യമായി വിൽക്കുകയായിരുന്നു. പരിസ്ഥിതിക്കും കൃഷിക്കും പ്രാധാന്യം നൽകുന്ന ഒരു സർവ്വകലാശാല ചരിത്രവൃക്ഷത്തെ വെറുമൊരു വീട്ടുതോട്ടത്തിലെ കൗതുക വസ്തുവായി ചുരുക്കാൻ കാരണമായ കച്ചവടം നടത്തിയത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് കാമ്പയിൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.

എന്നാൽ, ആപ്പിൾ മരത്തിന്റെ സംരക്ഷണവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുനൽകിയ അയൽവാസികൾക്കാണ് തോട്ടം കൈമാറിയതെന്ന് നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റി വ്യക്തമാക്കി. സ്വാഭാവിക ആയുസ്സ് കഴിഞ്ഞ മരത്തെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് പുതിയ ഉടമകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും, പൊതുപരിപാടികൾക്കായി ഇവിടെ പ്രവേശനം അനുവദിക്കുന്നത് തുടരുമെന്നും സർവ്വകലാശാല വക്താവ് അറിയിച്ചു. മുൻപ് വിദ്യാർത്ഥികളുടെ താമസത്തിനായി ഉപയോഗിച്ചിരുന്ന കോട്ടേജ് കെട്ടിടം നിലവിൽ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *