തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ പ്രതികളായ 10 പേരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്.
ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കേസിന്റെ ഗൗരവം ചൂണ്ടിക്കാട്ടി വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാവൂ എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ചാണ് കോടതി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.
മുൻപ് ഇക്കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും പിന്നീട് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷകൾ വിവിധ കോടതികൾ തള്ളിയിരുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട് 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ പേരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

