ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം നിരവധി ലോകനേതാക്കൾക്ക് അസുഖബാധയുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം “വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ” പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നൽകി.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ഉച്ചകോടിക്ക് ശേഷം പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡോക്ടർമാർ വിശ്രമിക്കാൻ നിർദേശിച്ചതായാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡൻസിയുടെ ഔദ്യോഗിക അറിയിപ്പ്. എന്നാൽ ഇതിന് ബ്രിക്സ് ഉച്ചകോടിയുമായി ബന്ധമുണ്ടെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽനിന്ന് ആരോഗ്യകാരണങ്ങളാൽ നേരത്തെ മടങ്ങിയെന്നും പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് പോയെന്നുമുള്ള അവകാശവാദങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ഈ വാദങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. ഷി സെപ്റ്റംബർ 12ന് ന്യൂഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സെപ്റ്റംബർ 12, 13 തീയതികളിലാണ് ന്യൂഡൽഹിയിൽ 18-ാമത് ബ്രിക്സ് ഉച്ചകോടി നടന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ വിപുലീകരിച്ച 11 അംഗ കൂട്ടായ്മയിലെ നേതാക്കൾ പങ്കെടുത്തു. ഉച്ചകോടിയുടെ സമാപനത്തിൽ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചിരുന്നു.

