സ്റ്റോക്ക്ഹോം: സ്വീഡനിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നാല് പാർട്ടികൾക്ക് നേരിയ ഭൂരിപക്ഷം. 349 അംഗ റിക്സ്ഡാഗിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സഖ്യം 176 സീറ്റുകൾ നേടിയപ്പോൾ നിലവിലെ സർക്കാരിനെ പിന്തുണച്ച നാല് പാർട്ടികൾക്ക് 173 സീറ്റുകളാണ് ലഭിച്ചത്. അന്തിമ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ രാജിവയ്ക്കുമെന്ന് അറിയിച്ചു.
മുൻ പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സന്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ, ലെഫ്റ്റ് പാർട്ടി, ഗ്രീൻസ്, സെന്റർ പാർട്ടി എന്നിവയാണ് പ്രതിപക്ഷ സഖ്യത്തിലുള്ളത്. സോഷ്യൽ ഡെമോക്രാറ്റുകൾ 99 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ സഖ്യത്തിനുള്ളിലെ നയപരമായ വ്യത്യാസങ്ങൾ പുതിയ സർക്കാർ രൂപീകരണത്തിൽ വെല്ലുവിളിയാകാം. പ്രത്യേകിച്ച് ലെഫ്റ്റ് പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുന്നതിനെ സെന്റർ പാർട്ടി എതിർക്കുന്നുണ്ട്.
2022ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സോഷ്യൽ ഡെമോക്രാറ്റുകൾക്ക് എട്ട് സീറ്റുകൾ നഷ്ടപ്പെട്ടു. അതേസമയം, നിലവിലെ സർക്കാരിന് പാർലമെന്റിൽ പിന്തുണ നൽകിയിരുന്ന സ്വീഡൻ ഡെമോക്രാറ്റുകൾക്ക് 17.5 ശതമാനം വോട്ടാണ് ലഭിച്ചത്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാർട്ടിയുടെ വോട്ടുവിഹിതം കുറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നതിനു പിന്നാലെ ക്രിസ്റ്റേഴ്സൺ പാർലമെന്റ് സ്പീക്കറോട് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്പീക്കറുടെ നേതൃത്വത്തിൽ ആരംഭിക്കും. സെപ്റ്റംബർ 29ന് മുമ്പ് പുതിയ പ്രധാനമന്ത്രിയെ സംബന്ധിച്ച വോട്ടെടുപ്പ് നടക്കില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

