ആദ്യ തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ വംശീയമായി അധിക്ഷേപിച്ച ഡോക്ടർക്ക് ഒരു വർഷത്തെ വിലക്ക്

കാൻബെറ: ഓസ്ട്രേലിയയിലെ ആദ്യ തദ്ദേശീയ (ഇൻഡിജീനസ്) നേത്രരോഗ വിദഗ്ദ്ധനായ അസോസിയേറ്റ് പ്രൊഫസർ ക്രിസ് റല്ലാ-ബേക്കർക്കെതിരെ വംശീയ പരാമർശം നടത്തിയ ജനറൽ പ്രാക്ടീഷണറുടെ മെഡിക്കൽ രജിസ്ട്രേഷൻ അധികൃതർ ഒരു വർഷത്തേക്ക് റദ്ദാക്കി. 2022 ജൂലൈയിലാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ (ACT) ഒരു ജിപി, റല്ലാ-ബേക്കറുടെ തദ്ദേശീയ സ്വത്വത്തെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹത്തിന് വംശീയ അധിക്ഷേപം നിറഞ്ഞ ഇമെയിൽ അയച്ചത്. റല്ലാ-ബേക്കർ ‘പൂർണ്ണ രക്തത്തിലുള്ള’ ആളാണോ, അതോ പകുതിയോ നാലിലൊന്നോ എട്ടിലൊന്നോ മാത്രമാണോ എന്ന് ചോദിച്ച ഇമെയിൽ, അദ്ദേഹത്തിന്റെ പാരമ്പര്യത്തെ വെള്ളം ചേർത്ത വൈൻ ബോട്ടിലിനോടാണ് (Grange) ഉപമിച്ചത്. ഇമെയിലിനെതിരെ റല്ലാ-ബേക്കർ ഹെൽത്ത് റെഗുലേറ്ററി അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് കുറ്റക്കാരനായ ഡോക്ടറെ ഒരു വർഷത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്. തന്റെ പരിശീലന കാലഘട്ടത്തിൽ നേരിടേണ്ടി വന്ന കടുത്ത വംശീയ വിവേചനങ്ങളെക്കുറിച്ച് റല്ലാ-ബേക്കർ നേരത്തെ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാൽ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോയ അദ്ദേഹം, 2018-ൽ ഓസ്ട്രേലിയയിലെ ആദ്യ തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനായി മാറി ചരിത്രം കുറിച്ചു. തുടർന്ന് വിദൂര ആദിവാസി മേഖലകളിൽ നേരിട്ടെത്തി നേത്രചികിത്സ നൽകുന്നതിൽ അദ്ദേഹം വ്യാപൃതനായി. തദ്ദേശീയ ജനവിഭാഗങ്ങൾക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന, പൂർണ്ണമായും തടയാവുന്ന അന്ധതയെ പ്രതിരോധിക്കുന്നതിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. നിലവിൽ ആറ് തദ്ദേശീയ ഡോക്ടർമാർ നേത്രരോഗ ചികിത്സാ രംഗത്ത് പരിശീലനം നേടുന്നുണ്ട്. “നമുക്ക് മുന്നിൽ കാണാൻ സാധിക്കാത്ത ഒന്നായിത്തീരാൻ നമുക്ക് കഴിയില്ല” എന്ന ചിന്ത മുൻനിർത്തി, തനിക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് വരുംതലമുറയ്ക്കായി പുതിയൊരു വഴിതുറക്കുക കൂടിയാണ് അദ്ദേഹം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *