കിൻഷാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ (Ituri) വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടതായി ആഫ്രിക്കയിലെ ഉന്നത ആരോഗ്യ ഏജൻസിയായ ആഫ്രിക്ക സി.ഡി.സി അറിയിച്ചു. മേഖലയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നടത്തിയ സാമ്പിൾ പരിശോധനകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
രോഗം പടരുന്നത് തടയാൻ ലോകാരോഗ്യ സംഘടനയുടെയും ആഫ്രിക്ക സി.ഡി.സിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങൾ ഇറ്റൂരിയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ആഭ്യന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശമായതിനാൽ ആരോഗ്യപ്രവർത്തകർക്ക് ഇവിടേക്ക് എത്തുന്നതിൽ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
എബോളയുടെ മുൻപത്തെ പടർച്ചകൾ വലിയ നാശനഷ്ടമുണ്ടാക്കിയ ചരിത്രമുള്ളതിനാൽ അതീവ ഗൗരവത്തോടെയാണ് രാജ്യാന്തര സമൂഹം ഈ റിപ്പോർട്ടിനെ കാണുന്നത്. രോഗം അയൽരാജ്യങ്ങളിലേക്ക് പടരാതിരിക്കാൻ അതിർത്തികളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശമുണ്ട്. വൈറസ് ബാധിച്ച വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം, രക്തത്തിലൂടെയും മറ്റ് ശരീരസ്രവങ്ങളിലൂടെയും അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ ഏജൻസികൾ അറിയിച്ചു. നിലവിൽ വാക്സിനേഷൻ ക്യാമ്പുകൾ സജ്ജമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

