തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ സിപിഎമ്മിനും പാർട്ടി നേതൃത്വത്തിനുമെതിരായ രാഷ്ട്രീയ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര ഏജൻസികളും യുഡിഎഫും ചേർന്ന് പാർട്ടിയെയും നേതൃത്വത്തെയും ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സീതാറാം യെച്ചൂരി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ വർഷങ്ങളായി തുടരുകയാണെന്നും ഇപ്പോൾ മുഹമ്മദ് റിയാസിനെയും ലക്ഷ്യമിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡിന് പിന്നാലെ വിവാഹത്തിന് മുമ്പ് നടന്നതായി പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ ഭീഷണിപ്പെടുത്തി തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഗോവിന്ദന്റെ ആരോപണം. ഇതിന് തെളിവോ അടിസ്ഥാനമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡിയുടെ നടപടിയെ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ നടപടിയല്ല യോഗത്തിന്റെ ചർച്ചാവിഷയമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെതിരായ കേസ് രജിസ്റ്റർ ചെയ്യാനുള്ള ഇഡിയുടെ അധികാരം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സംസ്ഥാന സർക്കാരിനെ ഉപയോഗിച്ച് മറ്റൊരു സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്നം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ സജീവമായി നിലനിർത്താനാണ് ശ്രമമെന്നും ഗോവിന്ദൻ ആരോപിച്ചു. അതേസമയം, ഇഡിയുടെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നും പാർട്ടി നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു.

