ബെര്‍ലിൻ: ജര്‍മ്മനിയില്‍ സ്ഥിരമായി താമസിക്കുകയും ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന വിദേശികളായ താമസക്കാര്‍ക്കും വോട്ടവകാശം നീട്ടിനല്‍കണമെന്ന് ലെഫ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടു. ജര്‍മ്മനിയില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളെ ഭരിക്കുന്ന നിയമങ്ങള്‍ രൂപീകരിക്കുന്നതില്‍ യാതൊരു പങ്കുമില്ലാത്ത സാഹചര്യം ജനാധിപത്യപരമായ വലിയൊരു പോരായ്മയാ ണെന്ന് പാര്‍ട്ടി ഡെപ്യൂട്ടി പാര്‍ലമെന്ററി ലീഡര്‍ ക്ലാര ബൂംഗര്‍ ചൂണ്ടിക്കാട്ടി.
ജര്‍മ്മനിയില്‍ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ നിയമപരമായി താമസിക്കുന്ന ഏതൊരാള്‍ക്കും ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ശുപാര്‍ശ സമ്മര്‍ ദ്ദകാല അവധിക്ക് മുമ്പ് ബുണ്ടസ്റ്റാഗില്‍ (ജര്‍മ്മന്‍ പാര്‍ലമെന്റ്) അവതരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നിലവില്‍ ജര്‍മ്മനിയിലുള്ള 14 ദശലക്ഷത്തോളം ആളുകള്‍ക്ക് ജര്‍മ്മന്‍ പാസ്‌പോര്‍ട്ട് ഇല്ലെന്നും ഇതില്‍ ഒന്‍പത് ദശലക്ഷത്തോളം വരുന്ന യൂറോപ്യന്‍ യൂണിയന് പുറത്തുള്ള പൗരന്മാര്‍ക്ക് എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ലെഫ്റ്റ് പാര്‍ട്ടി വ്യക്തമാക്കുന്നു.
എന്നാല്‍ ഈ നിര്‍ദ്ദേശത്തെ കണ്‍സര്‍വേറ്റീവ് സിഡിയു/സിഎസ്യു (CDU/CSU) സഖ്യം പൂര്‍ണ്ണമായി തള്ളി പ്പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുക്കപ്പെടുന്നത് ജര്‍മ്മന്‍ ജനതയാലാകണം എന്ന ഭരണഘടനാ തത്വ ത്തിന് വിരുദ്ധമാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി ലീഡര്‍ ഗുന്തര്‍ ക്രിങ്സ് വാദിച്ചു. തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയും (AfD) ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. അതേസമയം ഗ്രീന്‍സ് പാര്‍ട്ടി ഈ നിര്‍ദ്ദേശത്തിന് ഭാഗികമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്, വോട്ടവകാശം പ്രാദേശിക തലത്തില്‍ (Municipal Level) തുടങ്ങി പരീക്ഷിക്കാവുന്നതാണെന്നാണ് ഇവരുടെ നിലപാട്. ജര്‍മ്മനിയില്‍ ഇത്തരമൊരു നിയമമാറ്റം കൊണ്ടു വരണ മെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റില്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജര്‍മ്മന്‍ പാര്‍ലമെന്റില്‍ ഈ ഭൂരിപക്ഷം സമാഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ നിര്‍ദ്ദേശം നിയമമാകാനുള്ള സാധ്യത വളരെ കുറവാണ്.

