ജനീവ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദറോവും ഏറ്റുമുട്ടും. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ഇത്തവണ ലോക കിരീടപ്പോരാട്ടം നടക്കുക. നവംബർ 24ന് ആദ്യ മത്സരം ആരംഭിക്കും. ഡിസംബർ 12നാണ് ടൈബ്രേക്ക് ഉൾപ്പെടെയുള്ള മത്സരങ്ങളുടെ അവസാന തീയതി.
14 ക്ലാസിക്കൽ മത്സരങ്ങളാണ് ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം 7.5 പോയിന്റ് നേടുന്ന താരമാണ് ലോക ചാമ്പ്യനാകുക. 14 മത്സരങ്ങൾക്കുശേഷം പോയിന്റ് തുല്യമായാൽ ടൈബ്രേക്കിലൂടെ ജേതാവിനെ തീരുമാനിക്കും.
2024ൽ സിംഗപ്പൂരിൽ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് ലോക ചാമ്പ്യനായത്. 18-ാം വയസ്സിൽ ലോക കിരീടം നേടിയ ഗുകേഷ്, ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാംപ്യനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ജനീവയിൽ കിരീടം സംരക്ഷിക്കാനാണ് ഗുകേഷ് ഇറങ്ങുന്നത്.
2026ലെ ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തെത്തിയാണ് സിന്ദറോവ് ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. 2025ലെ ഫിഡെ ലോകകപ്പിലും സിന്ദറോവ് ജേതാവായിരുന്നു. ലോക ചാമ്പ്യൻഷിപ്പ് ആരംഭിക്കുമ്പോൾ ഗുകേഷിനും സിന്ദറോവിനും 20 വയസ്സായിരിക്കും. അതിനാൽ ഇരുവരും പങ്കെടുക്കുന്ന പോരാട്ടം ലോക ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ തമ്മിലുള്ള മത്സരമാകും.
ലോക ചാമ്പ്യൻഷിപ്പ് മത്സരം സ്വിറ്റ്സർലൻഡിൽ നടക്കുന്നത് 2004ന് ശേഷം ആദ്യമായാണ്. അന്ന് ബ്രിസാഗോയിൽ വ്ലാദിമിർ ക്രാംനിക്കും പീറ്റർ ലെക്കോയും തമ്മിലായിരുന്നു ലോക കിരീടപ്പോരാട്ടം. ഇന്ത്യ, യുഎസ്, സൈപ്രസ് എന്നിവിടങ്ങളിൽനിന്നുള്ള താൽപര്യങ്ങൾ പരിഗണിച്ച ശേഷമാണ് ജനീവയെ നിഷ്പക്ഷ വേദിയായി ഫിഡെ തിരഞ്ഞെടുത്തത്.
ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇരുതാരങ്ങളും സെപ്റ്റംബറിൽ സമർഖണ്ഡിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിലും പങ്കെടുക്കും. സിന്ദറോവ് ഒളിംപ്യാഡിനുശേഷമായിരിക്കും ലോക ചാമ്പ്യൻഷിപ്പിനായുള്ള പ്രത്യേക തയ്യാറെടുപ്പുകൾ ആരംഭിക്കുകയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

